കോഴിക്കോട്: അമിതവേഗവും അപകടങ്ങളും ജീവഹാനിയും പതിവായതോടെ സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലന പദ്ധതി നിര്‍ബന്ധമാക്കിയാണ് മത്സയോട്ടത്തിന് കടിഞ്ഞാണിടാന്‍ അതോറിറ്റി ശ്രമിക്കുന്നത്.
ഗതാഗത വകുപ്പിന്റെ ഈ റിഫ്രഷ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കാത്ത ഡ്രൈവര്‍മാരുള്ള ബസുകള്‍ക്ക് ഇനിമുതല്‍ പെര്‍മിറ്റ് നല്കുകയുമില്ല. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയ്നിങ് ആന്‍ഡ് റിസര്‍ച് സെന്ററില്‍നിന്നാണ് അതോറിറ്റി നിര്‍ദേശിച്ച പരിശീലനം നേടേണ്ടത്. അതോറിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കരുതെന്ന മുന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്. ശ്രീലേഖയുടെ നിര്‍ദേശമുള്‍പ്പെടുത്തി ഗതാഗത നിയമത്തില്‍ ഭേദഗതിയും വരുത്തും. സ്റ്റേജ് കാരേജ് ബസുകളുടെ പെര്‍മിറ്റ് പുതുക്കാനും പുതിയ പെര്‍മിറ്റ് അനുവദിക്കാനും പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബാഡ്ജ് എന്നിവ പുതുക്കുന്നതിനും ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.
സംസ്ഥാനത്ത് 15,000ത്തോളം സ്വകാര്യ ബസുകളും 5000ത്തോളം കെ.എസ്.ആര്.ടി.സി ബസുകളുമാണ് സര്‍വിസ് നടത്തുന്നത്. അമിതവേഗം മൂലമുള്ള അപകടങ്ങള്‍ പതിവായതും അപകടങ്ങളുടെ എണ്ണം ക്രമാതീകമായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമ ഭേദഗതിയിലൂടെതന്നെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്കി അപകടനിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
മുന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്. ശ്രീലേഖ അധ്യക്ഷയായിരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കഴിഞ്ഞ ജൂണിലെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അഡ്വ. പി.എ. സലീം, ഐ.ജി മനോജ് എബ്രഹാം എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ആവശ്യം മുന്നോട്ടുവെച്ചത്. 2011ല്‍ ഡല്‍ഹിയില്‍ സമാനമായ നിയമഭേദഗതി വരുത്തിയിട്ടുണ്ട്. 2013ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് ബോഡിയുടെ തീരുമാനപ്രകാരം 2014 മുതല്‍ തുടങ്ങിയ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടി തുടങ്ങിയെങ്കിലും കോഴ്സില്‍ പങ്കെടുക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മോട്ടോര്‍ വാഹന നിയമത്തിലെ 72(2) വകുപ്പില്‍ പരിശീലനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.