നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിലെന്ന സുനില്‍കുമാറിനായി നാളെ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ ബി.എ.ആളൂര്‍
കേസില്‍ ഹാജരാകണമെന്ന് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്നും ആളൂര്‍ പറഞ്ഞു. ഇതിനായി നാളെ ഉച്ചയോടെ മുംബൈയില്‍ നിന്നും കൊച്ചിയില്‍ എത്തും. സുനിയെ കസ്റ്റഡിയില്‍ വേണമെന്ന കേരള പോലീസിന്റെ ആവശ്യത്തെ ആലുവ കോടതിയില്‍ എതിര്‍ക്കുമെന്നും ആളൂര്‍ പറയുന്നു.
നേരത്തെ സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദസ്വാമിയുടെയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെയും വക്കാലത്ത് ഏറ്റെടുത്തു ആളൂര്‍ ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. ഇന്‍ഫോസിസ് ജീവനക്കാരിയായ മലയാളി യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനുവേണ്ടി ഹാജരായും ആളൂരായിരുന്നു. സോളാര്‍ കേസില്‍ സരിത.എസ്.നായരുടെ വക്കാലത്തും ആളൂര്‍ ഏറ്റെടുത്തിട്ടുണ്ട്.
സൗമ്യ വധക്കേസിന്റെ ക്രോസ് വിസ്താരത്തിൽ അനാവശ്യവും അപകീർത്തിപരവുമായ ചോദ്യങ്ങങ്ങള്‍ ഉയര്‍ത്തിയതിന് ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ആളാണ് അഡ്വ:ബി.എ.ആളൂര്‍. പ്രതിയുടെ വക്കീലായി സ്വയം പ്രത്യക്ഷപ്പെടുന്ന ആളൂര്‍ ഇരയുടെ അഭിമാനത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെയാണ് കോടതി വിമര്‍ശിച്ചിരുന്നത്.