കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോപദ്ധതികള്ക്കാവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. പദ്ധതിയുടെ സാങ്കേതികവിദ്യ സംബന്ധിച്ച ശുപാര്‍ശ നല്കാന് ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ യോഗം ചുമതലപ്പെടുത്തി.
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് 2015 ലാണ് ഭരണാനുമതി നല്‍കിയത്. അന്നത്തെ എസ്റ്റിമേറ്റ് അനുസരിച്ച് 6728 കോടിയാണ് ചെലവ്. (തിരുവനന്തപുരം – 4219 കോടി. കോഴിക്കോട് 2509 കോടി).
തിരുവനന്തപുരത്തെ ലൈറ്റ് മെട്രോ പദ്ധതി ടെക്നോസിറ്റി മുതല്‍ കരമന വരെ 21.8 കിലോ മീറ്ററിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. കരമനയില്‍ നിന്ന് പാപ്പനംകോട് വരെ നീട്ടുന്ന കാര്യത്തില്‍ പഠനം നടത്താന്‍ യോഗം തീരുമാനിച്ചു. പദ്ധതിയില്‍ വരുന്ന ഉള്ളൂര്‍ ഫ്ളൈ ഓവര്‍ മെഡിക്കല്‍ കോളേജ് വരെ നീട്ടുന്ന കാര്യത്തിലും പഠനം വേണമെന്ന് യോഗം നിശ്ചയിച്ചു.
കോഴിക്കോട്ടെ ലൈറ്റ് മെട്രോ മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയാണ്. രണ്ട് പദ്ധതികളിലും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും മുതല്‍മുടക്ക് 20 ശതമാനം വീതമാണ്. ബാക്കി 60 ശതമാനം വായ്പയെടുക്കും.
തിരുവനന്തപുരത്ത് 1.98 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് 1.44 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് പണം അനുവദിക്കും.