മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷയത്തിൽ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. വിവിധ മുസ്ലിം രാജ്യങ്ങളിൽ മുത്തലാഖ് നിയമവിരുദ്ധമാണ്. എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതിൽനിന്നു മാറാനാകുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു.
മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നിയമം നിലവിൽ വരുന്നതുവരെ ആറുമാസത്തേക്കു മുത്തലാഖിനു വിലക്ക് ഏർപ്പെടുത്തി. ആറുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തിയില്ലെങ്കിൽ സുപ്രീം കോടതിയുടെ വിലക്കു തുടരും. 1000 പേജ് വരുന്ന വിധിന്യായമാണ് കോടി പുറപ്പെടുവിച്ചിരിക്കുന്നത്.
കോടതി വിധിയിൽ പറയുന്നത്
ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങൾ മുത്തലാഖ് ലംഘിക്കുന്നില്ല. മുത്തലാഖ് ആയിരം വർഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണ്.മുസ്ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണ്.
മുസ്ലിം വ്യക്തിനിയമം മനസ്സിലാക്കിവേണം നിയമനിർമാണം നടത്തേണ്ടത്.
മുത്തലാഖ് നിരോധിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. മുസ്ലിം സ്ത്രീകളുടെ മൗലീകാവകാശം, വ്യക്തിസ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവയിന്മേലുള്ള വാദങ്ങള്‍ പരിശോധിച്ചശേഷമാണ് വിധി.
ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരം ആരാധനയ്ക്കും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യത്തിനു കീഴില്‍ വരുന്നതാണോ വ്യക്തിനിയമങ്ങള്‍? മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനാ സാധുതയുണ്ടോ? തുല്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങള്‍ വിലയിരുത്തിയാണ് സുപീംകോടതി നിരീക്ഷണം.
മുത്തലാഖിലൂടെ വിവാഹമോചനം ലഭിച്ച ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷ പോലെ മുത്തലാഖും എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ നിരീക്ഷണം.
സൃഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്നായിരുന്നു സൈറ ബാനുവിന്റെ അഭിഭാഷകന്റെവാദം. മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്കരിക്കണമെന്നുമുള്ള നിര്‍ദേശം പാസാക്കിയിരുന്നതായും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.
മൂന്നുകോടി മുസ്ലിം സ്ത്രീകള്‍ മുത്തലാഖിനെ അനുകൂലിച്ചു ഭീമഹര്‍ജി തയാറാക്കിയിരുന്നു. ബാഹ്യ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും ഒന്നു രണ്ടുവര്‍ഷത്തിനകം മുത്തലാഖ് നിര്‍ത്തലാക്കുമെന്നുമായിരുന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം.