അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ജെഡിഎസ്- കോണ്‍ഗ്രസ് ധാരണ. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോര്‍ത്തു മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദള്‍ (എസ്) നു പിന്തുണ നല്കാന് എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. മന്ത്രിമാരെ ജെഡിഎസിന് തീരുമാനിക്കാം. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്.
എഐസിസി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദ് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി ചർച്ച നടത്തി. കോൺഗ്രസ്– ജെഡിഎസ് സഖ്യസാധ്യതകളായിരുന്നു ചർച്ചാ വിഷയം. ഇതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ദേഗൗഡയെ വിളിച്ചു. എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ദേവെഗൗഡ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഫലം പൂർണമായി പുറത്തുവന്നിട്ടു മാത്രം പരസ്യ പ്രതികരണം എന്ന നിലപാടാണ് ജെഡിഎസ് നേതാക്കളുടേത്.