നിപ്പാ വൈറസ് പൂര്‍ണമായി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍ 30 വരെ ജാഗ്രത തുടരും. ഇനി നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
നേരത്തേ 18 കേസുകള്‍ പോസിറ്റീവായതില്‍ 16 പേര് മരിച്ചു. ഇതുവരെ 317 കേസ് നെഗറ്റീവ് റിപ്പോര്‍ട്ട് വന്നു. ബാക്കിയുള്ള പരിശോധന ഫലങ്ങളിലും നെഗറ്റീവ് റിപ്പോര്‍ട്ട് വരുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിപ്പാ വൈറസ് നെഗറ്റീവ് ആയ നഴ്സിങ്ങ് വിദ്യാര്‍ഥി അജന്യ തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഉബീഷ് വ്യാഴായ്ചയും ആശുപത്രി വിടും. ഇവരെ ഇന്ന് സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.
അവസാനം രോഗം വന്നിരിക്കുന്ന ആളില്‍ നിന്നും വൈറസ് പകര്‍ന്നിട്ടുണ്ടെങ്കില്‍ തിരിച്ചറിയാനുള്ള ഇന്‍ക്യുബേഷന്‍ പിരീഡ് 21 എന്നത് 42 ദിവസത്തേക്ക് നീട്ടി. 2649 പേരാണ് നേരത്തേ നീരിക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ നിന്നും ഇന്‍ക്യുബേഷന്‍ പിരീഡ് കഴിഞ്ഞവരെ ഒഴിവാക്കിയപ്പോള്‍ 1430 പേരാണ് ബാക്കിയായത്. ഇത് പിന്നീട് 890 ആയി. 42 ദിവസം വരെ ഇവര്‍ നിരീക്ഷണത്തിലാകും.
സര്‍ക്കാര്‍ പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിര്‍ദേശങ്ങളില്‍ അയവ് വരുത്തും. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ 12 മുതല്‍ പ്രവര്‍ത്തിക്കും. നിരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനാകണം.
കോഴിക്കോട് പുതിയ വൈറോളജി ലാബ് സ്ഥാപിക്കാനും തിരുവനന്തപുരത്തേയും ആലപ്പുഴയിലേയും ലാബുകള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.