കോഴിക്കോട്: വോട്ട് ചെയ്യുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം കൊടുക്കാനുള്ള വയനാട് കലക്ടറുടെ നിര്‍ദ്ദേശം കോഴിക്കോടും അനുകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ ബ്രോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വയനാട് ജില്ലയിലെ ‘ഓര്മ മരം’ പദ്ധതി പ്രശംസനീയമാണെന്നും ഇത് അനുകരിക്കണം എന്നുമാണ് കോഴിക്കോട്ടുകാര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി വോട്ടു ചെയ്യുന്നവര്‍ക്ക് രണ്ടു മരങ്ങളുടെ തൈകള്‍ സൗജന്യമായി നല്‍കുന്നതാണു വയനാട് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ മുന്നോട്ടു വെച്ച പദ്ധതി. വീട്ടിലോ പോളിങ് ബൂത്തിലോ എവിടെ വേണമെങ്കിലും വോട്ടര്‍മാര്‍ക്ക് ഈ മരം നടാമെന്നും പറയുന്നു. ഇവിടെയും ഈ രീതി പിന്തുടരണമെന്നാണ് പ്രശാന്ത് നായര്‍ നിര്‍ദേശിക്കുന്നത്. കൂടാതെ വോട്ടര്‍മാര്‍ നട്ട തൈയുടെ കൂടെ സെല്‍ഫി(വോട്ട്ഫി) എടുത്ത് പോസ്റ്റ് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.
കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വയനാട് ജില്ലയിൽ. മെയ് മാസം 16 നു വോട്ട് ചെയ്യുന്ന കന്നി വോട്ടർമാർക്ക് ജില്ലാ ഭരണകൂടത്തിന്റെ വക രണ്ട് മരത്തൈ സമ്മാനം. അതിൽ ഒന്ന് അവർക്ക് വീട്ടിൽ നടാം. ഇനിയൊന്ന് അവർ വോട്ട് ചെയ്ത പോളിംഗ് സ്റ്റേഷന്റെ ‘മുറ്റത്ത് ജൂൺ 5 നും നടാം. വയനാട് കലക്ടർ കേശവേന്ദ്ര കുമാറിന്റെ പദ്ധതിയാണ്. ഇവിടെ നമുക്കും ചെയ്താലോ? കന്നി വോട്ടർമാർ നട്ട തൈ യുടെ കൂടെ സെൽഫി (വോട്ട്ഫി )എടുത്ത് പോസ്റ്റ് ചെയ്യുക എന്നു കൂടി ആയാലോ?
അപ്പോൾ പുത്തനല്ലാത്ത വോട്ടർമാരോ? നമുക്ക് വേണമെങ്കിൽ താല്പര്യമുള്ള എല്ലാ വോട്ടർമാർക്കും ഓരോ തൈ നടാനുള്ള അവസരം കൊടുക്കാം. ആഗോള താപനം നമ്മളെയും ബാധിക്കുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന സമയമാണ്. മഴ വരുമ്പോഴേക്കും നമ്മൾ എല്ലാവരും കൂടി ശ്രമിച്ചാൽ ഈ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരു 20 ലക്ഷം മരമെങ്കിലും നടാം. എന്തു പറയുന്നു?