പുനെയിലെ ഇന്‍ഫോസിസ് ക്യാമ്പസിനുള്ളില്‍ കൊല്ലപ്പെട്ട രസീലയുടെ മരണവാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കോഴിക്കോട്ടെ കുരുവട്ടൂരിനടുത്തെ കിഴക്കാല്‍ കടവ് ഗ്രാമത്തിലുള്ളവര്‍. മൂന്ന് വര്‍ഷം മുന്‍പ് അമ്മയെ നഷ്ടമായ രസീലയുടെ വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അച്ഛനും അമ്മാവന്മാരുമെല്ലാം. ഇതിനിടയിലാണ് കുടുംബത്തേയും നാട്ടുകാരേയും ഞെട്ടിച്ചു കൊണ്ട് രസീലയുടെ കൊലപാതക വാര്‍ത്ത വരുന്നത്.
ഒന്നരമാസം മുന്‍പാണ് രസീല അവസാനമായി വീട്ടില്‍ വന്ന് പോയത്. കോഴിക്കോട് കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായി ജോലി ചെയ്യുകയാണ് രസീലയുടെ പിതാവ് രാജു. ഏക സഹോദരന് രിജീഷ് വിദേശത്ത് ജോലി ചെയ്യുന്നു. പഠിക്കാന്‍ മിടുക്കിയായ രസീല കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം തമിഴ്നാട്ടില്‍ നിന്നാണ് എഞ്ചിനീയറിംഗ് ബിരുദം നേടിയത്.
തുടര്‍ന്ന് ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു. രണ്ടര വര്‍ഷത്തോളം ബാംഗ്ലൂരിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ ജോലി ചെയ്ത ശേഷം ആറ് മാസം മുന്‍പാണ് ഇന്‍ഫോസിസിന്റെ പൂനെ ക്യാമ്പസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് മകള്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള ടെലിഫോണ്‍ സന്ദേശം രസീലയുടെ പിതാവ് രാജുവിന് ലഭിക്കുന്നത്. ഉടനെ പൂണെയിലെത്തണമെന്നും ഇതിനായി നാല് വിമാനടിക്കറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വിളിച്ചയാള്‍ രാജുവിനെ അറിയിച്ചു. സംശയം തോന്നിയ ബന്ധുക്കള്‍ പൂണൈയിലുള്ള ഒരു സുഹൃത്തിനെ ബന്ധപ്പെട്ടു. ഇതോടെയാണ് രസീലയുടെ മരണവിവരം നാട്ടിലറിയുന്നത്.
രസീലയുടെ കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകളുണ്ടെന്നാണ് ആശുപത്രിയിലെത്തി മൃതദേഹം കണ്ടയാള്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. രസീലയുടെ പിതാവ് രാജുവും അമ്മാവന് സുരേഷും ബന്ധുവായ വിനോദും ഇന്ന് രാവിലത്തെ വിമാനത്തില്‍ പൂനെയിലേക്ക് തിരിച്ചിട്ടുണ്ട്.
രാജുവിനെ കൂടാതെ പ്രായമായ മുത്തശ്ശനും മുത്തശ്ശിയും അടുത്ത ചില ബന്ധുക്കളുമാണ് കുരുവട്ടൂരിലെ രസീലയുടെ വീട്ടിലുള്ളത്. ദുരന്തവാര്‍ത്തയോട് എങ്ങനെ പ്രതികരിക്കുമെന്നറിയാത്തതിനാല് മുത്തശ്ശനേയും മുത്തശ്ശിയേയും രസീലയുടെ മരണവാര്‍ത്ത ബന്ധുകള്‍ ഇതുവരെ അറിയിച്ചിട്ടില്ല.
വീട്ടുകാരെ പോലെ തന്നെ രസീലയുടെ മരണം സൃഷ്ടിച്ച ആഘാതത്തിലാണ് പൂനെയിലെ രസീലയുടെ കൂട്ടുകാരും സഹപ്രവര്‍ത്തകരും. എല്ലാവരോടും നന്നായി പെരുമാറുന്ന രസീല എപ്പോഴും സന്തോഷവതിയായിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. രസീലയ്ക്കൊപ്പം താമസിക്കുന്നവരെ മൃതദേഹം തിരിച്ചറിയുന്നതിനായി ഇന്നലെ രാത്രി തന്നെ പൂണൈ പൊലീസ് കൊലപാതകം നടന്ന ഓഫീസിലെത്തിച്ചിരുന്നു. മണിക്കൂറുകള്‍ മുമ്പ് വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പ്രിയസുഹൃത്തിന്റെ ജീവനറ്റ ശരീരം കണ്ട കൂട്ടുകാരികള്‍ക്ക് തീര്‍ത്തും വൈകാരികമായാണ് ആ കാഴ്ച്ചയോട് പ്രതികരിച്ചത്.
ഒരു മാസത്തിനിടെ രണ്ട് കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന്റെ ആഘാതത്തിലാണ് പൂനെയിലെ ടെക്കികള്‍. കഴിഞ്ഞ മാസമാണ് അന്തരദാസ് എന്ന ഇരുപതിമൂന്നുകാരിയെ സഹപ്രവര്ത്തകന് ഓഫീസിന് മുന്നിലിട്ട് കുത്തിക്കൊന്നത്. ഇതിന്റെ നടുക്കം തീരും മുന്‍പേയാണ് രസീലയുടെ മറ്റൊരു രക്തസാക്ഷി കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴച്ച വൈകിട്ട് അഞ്ച് മണിയോടെയാവാം രസീല കൊല്ലപ്പെട്ടതെന്നാണ് പൂനെ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രാത്രി എട്ട് മണിയോട് കൂടിയാണ് മരണവിവരം പുറത്തറിഞ്ഞത്.