കോഴിക്കോട് കോര്പറേഷന് പരിധിയില്‍ അമ്പത് ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ടത്തില്‍ 15 ഇ-ടോയ്ലെറ്റുകൾ സ്ഥാപിച്ചെങ്കിലും ഏറെക്കുറെ എല്ലാം ഇപ്പോള്‍ സാധാരണ ടോയ്ലെറ്റുകളായി മാറി. ചിലത് പ്രവര്‍ത്തനരഹിതവുമാണ്. പിന്നീടു നാല് ഇ ടോയ്ലെറ്റുകൾ കൂടി സ്ഥാപിച്ചെങ്കിലും ഇതും ആരും ശരിയാംവണ്ണം ഉപയോഗപ്പെടുത്താത്ത അവസ്ഥയാണ്. ഇതിന്റെ സാങ്കേതികമായ അപാകതകളാണ് വിനയായത്. ചിലയിടത്ത് ടോയ്ലെറ്റുകൾ വൃത്തിയാക്കുന്നവര്‍ പണം ഈടാക്കുന്നുണ്ട്. മിക്കയിടങ്ങളിലും നോക്കുകുത്തിയായിത്തന്നെ കിടക്കുന്നു.
2012ലാണ് കോഴിക്കോട് ആദ്യമായി ഇ ടോയ്ലെറ്റുകൾ സംവിധാനം വരുന്നത്.കോഴിക്കോട് ബീച്ച്, മുതലക്കുളം ജംങ്ഷന്, കോര്പറേഷന് സ്റ്റേഡിയം, കാരപ്പറമ്പ് എന്നിവിടങ്ങളില്‍ ഇ ടോയ്ലെറ്റുകള് ഇപ്പോള്‍ സാധാരണ ടോയ്ലെറ്റുകളായി പ്രവര്‍ത്തിക്കുന്നുണ്ട്.
ബട്ടണുകളൊന്നും തന്നെ പ്രവര്‍ത്തിക്കാത്തതിനാല്‍ മിക്കയിടത്തും ആളുകള്‍ക്ക് ആവശ്യംപോലെ കയറി ഉപയോഗിക്കാം. അതേസമയം കോര്പറേഷന് ഇതുകൊണ്ടു വരുമാനവുമില്ലാതായി. വി കെ സി മമ്മത് കോയ മേയറായിരുന്ന കാലത്ത് ഇ ടോയ്ലെറ്റുകളുടെ നിയന്ത്രണം ആരോഗ്യവകുപ്പിനെ ഏല്‍പ്പിച്ചിരുന്നു. ആരോഗ്യവകുപ്പധികൃതരുടെ പിടിപ്പുകേടാണ് ഇ ടോയ്ലെറ്റുകൾ നിശ്ചലമാകാന്‍ പ്രധാന കാരണമെന്ന് ആക്ഷേപമുണ്ട്.
പച്ച ലൈറ്റ് തെളിഞ്ഞാല്‍ ഒരുരൂപ നാണയമിട്ട് അകത്തു കയറുന്നതായിരുന്നു സംവിധാനം. അകത്തു കയറിയാല്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കണമെന്ന മാര്‍ഗനിര്‍ദേശങ്ങളുമില്ല. അതുകൊണ്ടു തന്നെ അകത്തു കയറി ടോയ്ലെറ്റില് കുടുങ്ങിപ്പോയവര്‍ നിരവധിയാണ്. ഇ ടോയ്ലെറ്റുകളിലെ പല ബട്ടണുകളും തുടക്കത്തില്‍ത്തന്നെ പ്രവര്‍ത്തിക്കാതെയായി. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇ ടോയ്ലെറ്റുകളില് ആളുകള്‍ കുടുങ്ങുന്നതു പതിവായതോടെയാണു പണം നല്കി സൗകര്യം ഉപയോഗപ്പെടുത്തുന്ന സംവിധാനത്തിലേക്കു മാറിയത്. പൊതു ശൗചാലയങ്ങളുള്ള സ്ഥലങ്ങളിലെല്ലാംതന്നെ ആളുകള്‍ കയറാതെ ഇ ടോയ്ലെറ്റുകൾ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
കോഴിക്കോട് ജില്ലയില്‍ ഒമ്പത് ഷീ ടോയ്ലെറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ കോഴിക്കോട്, വടകര റയില്‍വേ സ്റ്റേഷനുകളില്‍ കാര്യക്ഷമമാണ്. നാപ്കിന് വെന്‍ഡിങ് യന്ത്രം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. നാലു സ്കൂളുകളുകളിലും ഷീ ടോയ്ലെറ്റുകളുമുണ്ട് . ഇതും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നതായി നേല്‍നോട്ടം വഹിക്കുന്ന വനിതാ ക്ഷേമ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.