തിരുവനന്തപുരം യൂണിവേഴ്സിറ്റി ഒരുമിച്ച് ഇരുന്നതിന് വിദ്യാര്‍ത്ഥിനികളേയും ആണ് സുഹൃത്തിനേയും എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ യുവാവിനെയും വിദ്യാര്‍ഥിനികളെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിവേഴ്സിറ്റി കോളെജ് വിദ്യാര്‍ത്ഥിനികളായ സൂര്യ ഗായത്രിയും ജാനകിയും സുഹൃത്തും തൃശ്ശൂര്‍ സ്വദേശിയുമായ ജിജീഷുമാണ് ക്യാമ്പസിലെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജാനകിയുടെയും സൂര്യ ഗായത്രിയുടെയും ഫേസ്ബുക്പോസ്റ്റിൽ നിന്ന്
വൈകാരികമായി അങ്ങേയറ്റം അരക്ഷിതാവസ്ഥയിലുള്ളപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടണോ എന്ന് കുറേ ചിന്തിച്ചു. ഈ അവസ്ഥ തന്നെയാണ് ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഏറ്റവും പറ്റിയത് എന്ന് തോന്നിയതു കൊണ്ട് എല്ലാവരോടുമായി ചിലത് കുറിക്കുന്നു. സൂര്യഗായത്രിയും ഞാനും ജിജീഷും എന്നത്തേയും പോലെ കോഫീ ഹൗസിലിരിക്കുമ്പഴാണ് സൂര്യ യൂണിവേഴ്സിറ്റി നാടകോല്‍സവത്തിന് മൂന്നാം സ്ഥാനം കിട്ടിയ നാടകം കോളേജിലിന്ന് അവതരിപ്പിക്കുന്നു എന്നു പറഞ്ഞത്. വേറൊന്നും ചെയ്യാനില്ലാഞ്ഞിട്ട് ഞങ്ങളങ്ങനെ നാടകം കണ്ടുകളയാനാണ് എന്റെയും സൂര്യയുടെയും കോളേജ് കൂടിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പോകുന്നത്. ചെല്ലുമ്പൊ നാടകം തുടങ്ങീട്ടില്ല. സമ്മേളനം തീരും വരെ ചുമ്മാ നിന്നിട്ട് നാടകം തുടങ്ങാനായപ്പൊ ഞങ്ങള്‍ പിന്നില്‍ കിടന്ന മൂന്നു കസേരകളിലായി ഇരുന്നു. ജിജീഷ് ഞാനിരുന്ന കസേരയില്‍ പിന്നിലൂടെ അവന്റെ കൈ വച്ചിട്ടുണ്ടായിരുന്നൂ. അപ്പൊ സൂര്യ കയ്യങ്ങനെ വക്കണ്ടെന്നും പ്രശ്നം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു തീര്‍ന്നതും യൂണിറ്റിലെ മൂന്നോ നാലോ പേര് വന്ന് ജിജീഷിനെ കൂട്ടിക്കൊണ്ടു പോയി. എന്താണ് കാര്യങ്ങള്‍ എന്നറിയാതെ ഞങ്ങളിരുവരും ഇരിക്കുമ്പൊ അല്‍പ്പം മാറി നിന്ന് അവര്‍ അവനോട് സംസാരിക്കുകയും അഞ്ച് മിനുട്ടില്‍ തിരിച്ച് വന്ന അവന് വല്ലാണ്ട് ഇറിറ്റേറ്റഡ് ആയി കാണപ്പെടുകയും ചെയ്തു. ”എന്ത് കോളേജാടീ ഇത്. എനിക്കിവിടെ ഇരിക്കാന്‍ വയ്യ. മൂഡ് മൊത്തം പോയി. നിങ്ങള്‍ നാടകം കണ്ടിട്ട് വന്നാ മതി” എന്നൊക്കെ പറഞ്ഞ് തിരിച്ചു നടന്നപ്പൊ ഒപ്പം ഞങ്ങളും നടന്നു. കോളേജിനു മുന്നിലെ കൊടി മരത്തിനു താഴെ നിന്ന് ഞങ്ങള്‍ ഇതേ പറ്റി സംസാരിക്കുമ്പൊ ടീച്ചറിനെ കണ്ട് ഞാനങ്ങോട്ട് ചെന്നു. അപ്പൊ നേരത്തേ വന്നവര്‍ വീണ്ടും തിരിച്ചു വന്ന് ജിജീഷിനെ പിന്നെയും കൊണ്ടുപോവുകയും കാര്യമെന്താണെന്ന് തിരക്കിയ ഞങ്ങളോട് ചൂടാവുകയും ചെയ്തു. തിരിച്ച് സംസാരിച്ച എന്നോട് പേരറിയാത്ത,കണ്ടാല്‍ വ്യക്തമായി തിരിച്ചറിയാവുന്ന ഒരുത്തന് പറഞ്ഞത് ”നീയിനി സംസാരിച്ചാല്‍ വേദനിക്കുന്നത് വേറൊരുത്തനാവും” എന്നാണ്. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പൊ എന്താ ചെയ്യുക എന്ന് ചോദിച്ച ഞങ്ങളുടെ മുന്നില്‍ വച്ച് ആ എസ്.എഫ്.ഐക്ക് പിറന്ന പട്ടികള്‍(തീര്‍ച്ചയായും അതിലും അറയ്ക്കുന്ന ഒരു തെറിയും ഇപ്പൊ എന്റെ വായില്‍ വരുന്നില്ല) അവനെ തല്ലിച്ചതച്ചു. ആദ്യം ഒരുത്തന്, പിന്നീട് പല സ്ഥലത്തു നിന്നും ആണത്തം തെളിയിക്കാന്‍ ആരൊക്കെയോ. എന്തിനാണ് അടിക്കുന്നതെന്നു പോലും അറിയാതെ കൂട്ടത്തില്‍ തല്ലുന്നതിന്റെ ഓര്‍ഗാസം അനുഭവിക്കാന്‍ ഏതൊക്കെയോ നായ്ക്കള്‍ ഓടിക്കൂടി അവനെ തല്ലി. ബഹളം വച്ച് പിടിച്ചു മാറ്റാന്‍ ചെന്ന ഞങ്ങളേയും അവര്‍ തല്ലി. അവനെ അവര്‍ തല്ലിയോടിച്ച് ഞങ്ങളില്‍ നിന്ന് ദൂരെയാക്കി. ഞങ്ങളെ കൈ കൊണ്ട് തടഞ്ഞ് പച്ചത്തെറി വിളിച്ചു. നെഞ്ചില്‍ തള്ളി പിന്നോട്ടിട്ടു. വൈസ് പ്രിന്‍സിപ്പലുള്‍പ്പെടെ നോക്കി നില്‍ക്കെ ഒരു കൂട്ടം ആളുകള്‍ തല്ലിയും ചീത്ത വിളിച്ചും ഞങ്ങളെ ഗേറ്റിനു പുറത്താക്കി. അവനെ വിടാന്‍ പറഞ്ഞപ്പൊ പിന്നെയും തെറി പറഞ്ഞു. ഞങ്ങളിനി ആ കോളേജില്‍ പഠിക്കില്ലെന്നും ഈ മുറ്റത്തിനി കാല് ചവിട്ടില്ലെന്നും പറഞ്ഞ് ഗേറ്റിനു പുറത്താക്കി ഗേറ്റടച്ചു. രണ്ടു ഗേറ്റും ലോക്ക്ഡ് ആയതു കൊണ്ട് അവന് ഉള്ളില്‍ തന്നെയാണെന്ന് ഉറപ്പായിരുന്നൂ. പോലീസിനെ വിളിച്ചപ്പോള്‍ അവര്‍ ചോദിച്ചത് നിങ്ങളില്‍ പലരും ചോദിച്ച ചോദ്യമാണ്, ഇത് യൂണിവേഴ്സിറ്റി കോളേജാണെന്നും ഇവിടെ ഇങ്ങനെയാണെന്നും നിങ്ങള്‍ക്ക് അറിയില്ലേ എന്ന്. അവനെ കാണാതെ, വിളിച്ചിട്ട് കിട്ടാതെ ആ പൂട്ടിയിട്ട കോളേജിനു ചുറ്റും ഞങ്ങളോടിയ ഓട്ടമുണ്ട്…. മനസിലാകില്ല പിശാചുക്കളേ നിങ്ങള്‍ക്കതൊന്നും ഒരിക്കലും. ഒടുവില്‍ അവന് വിളിച്ച് ഞങ്ങള്‍ വീട്ടിലേക്ക് പോയാലേ അവനെ അവര്‍ വിടൂ,അതുകൊണ്ട് കേസിനൊന്നും പോകാതെ തിരിച്ച് പോ കാലുപിടിക്കാം എന്നൊക്കെ കരഞ്ഞോണ്ട് പറഞ്ഞ ആ നിമിഷമുണ്ടല്ലോ, ചത്ത് മണ്ണടിഞ്ഞാലും അത് മറക്കാന്‍ പോണില്ല. ഇനി ഉണ്ടാകാന്‍ പോണതും ഞങ്ങള്‍ക്കറിയാം. ശശികലക്കും പനീര്‍ ശെല്‍വത്തിനും പിന്നാലെ ഓടുന്ന മാധ്യമങ്ങള്‍ ആദ്യമിത് മറക്കും. അവന് കോളേജിലെ ഏതെങ്കിലും പെണ്‍കുട്ടിയോട് മോശമായി പെരുമാറി എന്നും അതുകൊണ്ടാണ് അടിച്ചതെന്നും നിന്റെയൊക്കെ കാലു നക്കുന്ന ഏതെങ്കിലും ഒരുത്തിയെ കൊണ്ട് കേസ് കൊടുപ്പിക്കും. ഞാനും സൂര്യയും ഇവിടെ വന്നത് വേറെന്തിനേലുമാണെന്നും അവന്റൊപ്പം അരുതാത്ത സാഹചര്യത്തില്‍ കണ്ടിട്ട് നിന്റെയൊക്കെ ആര്‍ഷഭാരത സംസ്കാരം തിളച്ചതാണെനന്നും പറയും. ഞങ്ങളെ അവിടെ ഒറ്റപ്പെടുത്തും.ഭീഷണിപ്പെടുത്തും. ഏറ്റവും കൂടിപ്പോയാല്‍ പഠിത്തം നിര്‍ത്തിക്കും. പക്ഷേ ഒരു കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളെ വെല്ലുവിളിക്കും. ഇന്ന് നീയൊക്കെ ഞങ്ങളോടിത് ചെയ്തപ്പൊ ഓടി വന്ന, ചേര്‍ത്തു പിടിച്ച ഞങ്ങടെ ഇത്രയും കൂട്ടുകാരില്ലേ,…..
ഇനിയൊരു എഴുത്തിൻറെ ആവശ്യമില്ല എന്നറിയാം.പക്ഷേ പലരും മറുപടി ചോദിക്കുമ്പോൾ…വിട്ടുപോയ ചിലകാര്യങ്ങളും..എസ് എഫ് ഐ ക്കാരിയായ എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനും പൊതുവായി പറഞ്ഞുകൊള്ളട്ടെ…!!!!!
തൊണ്ടകീറി മുദ്രാവാക്യം വിളിച്ചതിനും പ്രസ്ഥാനത്തെ ജീവനോളം ഇഷ്ടപ്പെട്ടിരുന്നതിനും തലസ്ഥാനത്തെ ‘ചെങ്കോട്ട’ എന്നറിയപ്പെടുന്ന യൂണിവേഴ്സ്റ്റി കോളേജിൽ നിന്നും പ്രതീക്ഷിക്കാതെ കിട്ടിയ അടി ഒരുപാട് തിരിച്ചറിവുകൾ വീണ്ടും നൽകുന്നുണ്ട്.
മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ നിന്നും ചില ആരോഗ്യപ്രശ്നങ്ങളാലും അസ്വസ്ഥകളാലും ബിഎ മലയാളം ഒരു വർഷം കൊണ്ടു അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് വന്നപ്പോൾ യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുത്തത് ബോധപൂർവ്വമായിരുന്നു.
അത്രയധികം രാഷ്ട്രീയ പ്രശ്നങ്ങൾ നടക്കുന്ന കോളേജിൽ ചേരണ്ടയെന്നും ഭയമാണെന്നും അച്ഛനും അമ്മയും വിലക്കിയിരുന്നു.
ഒരു എസ് എഫ് ഐ ക്കാരിയായ എനിക്ക് അവിടെ പോകണമെന്ന വാശിയിലും ആ ക്യാംപസിൻറെ ചരിത്രത്തിലും അഭിമാനം കൊണ്ട് അവിടേക്ക് പോവുകയായിരുന്നു.
അന്ന് അവിടെ വച്ച് ആദ്യം പഠിച്ച പാഠം ..എസ് എഫ് ഐ യെ രണ്ടായി തരം തിരിക്കാം എന്നായിരുന്നു.
1.യൂണിവേഴ്സിറ്റിലെ കോളേജിലെ എസ് എഫ് ഐ
2.ഇവരല്ലാത്ത എസ് എഫ് ഐ
എസ് എഫ് ഐ ക്കകത്തു നിന്നും എസ് എഫ് ഐ യുടെ അനീതികൾ തിരുത്താൻ ചെല്ലരുത് എന്ന് പല സുഹൃത്തുക്കളും മുൻപേ പറഞ്ഞതായിരുന്നു.
ആണും പെണ്ണും ഒരുമിച്ചിരിക്കരുത് എന്നു കോൺഗ്രസ് മന്ത്രി പറഞ്ഞതിനെ തുടർന്ന് സദാചാരത്തിന് എതിരെ ഇൻക്വിലാബ് വിളിച്ച എൻറെ #ആങ്ങളമാർ സമരം കഴിഞ്ഞുവന്നുടനെ ചെയ്തത് ഒരു ബെഞ്ജിൽ ഒരുമിച്ചിരുന്ന ആൺകുട്ടിയേയും പെൺകുട്ടിയേയും തല്ലുകയായിരുന്നു.അന്ന് അത് ചോദിച്ചപ്പോൾ പറഞ്ഞത്..
‘പുറത്ത് നടന്നത് കോൺഗ്രസുകാരങ്ങനെ പറഞ്ഞതുകൊണ്ടു മാത്രമെന്നും അകത്ത് ഇങ്ങനെയൊക്കെ നടക്കൂ എന്നുമായിരുന്നു’
ഭയം..ഭയം കൊണ്ടുമാത്രം പലരും പലതും കണ്ണടച്ചു ഇരുട്ടാക്കുന്നത് കാണുകയുണ്ടായി.
ഒരു ദിവസത്തെ എസ് എഫ് ഐ യുടെ ഡിപ്പാർട്ട്മെൻറ് കമ്മറ്റിയുടെ വിളിച്ചുകൂട്ടിയതു പോലും ഞാൻ അകത്തിട്ടിരിക്കുന്ന ഷിമ്മീസ് പുറത്തു കാണാം എന്നതിനാലായിരുന്നു.എൻറെ ക്ലാസിലെ എല്ലാ കുട്ടികളെയും പുറത്താക്കി എന്നെ മാത്രം ഇരുത്തികൊണ്ടുള്ള ഹറാസ്മെൻറ് .അശ്ലീലങ്ങൾ സഹിക്കാൻ കഴിയാതെ വകുപ്പ് മേധാവിക്ക് പരാതികൊടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് എന്നെ ഒറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യം…ൻറെ കൂടെ നടന്നു എന്ന പേരിൽ ൻറെ അടുത്ത സുഹൃത്തുക്കളെ പോലും തല്ലുകയുണ്ടായി..
തുടർന്ന്..ഇനി എന്തു കണ്ടാലും മിണ്ടരുത് എന്ന നിലപാടെടുക്കേണ്ടി വന്നു.
കൂലിപ്പണിക്കാരനായ അച്ഛൻറെയും വീടിൻറെ അവസ്ഥയും എങ്ങനെയെങ്കിലും ഒരു ഡിഗ്രി എടുത്തിട്ട് അവിടെ നിന്നും പുറത്തിറങ്ങിയാൽ മതി എന്ന അവസ്ഥയിൽ എത്തിക്കായിരുന്നു.
പല തെമ്മാടിത്തരങ്ങൾക്കും കണ്ണടയ്ക്കേണ്ടിയും വന്നു.
തുടർന്നാണ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായത്.നാടകം കാണാനിരുന്ന ഞങ്ങളെ ഇത്ര ക്രൂരമായി ഉപദ്രവിച്ചത്. വീണ്ടും അതാവർത്തിക്കാൻ വയ്യ..ജാനകിയുടെ പോസ്റ്റിൽ നടന്ന ഓരോന്നും പറഞ്ഞിട്ടുണ്ട്.
പുറത്തിറങ്ങിയ ശേഷവും എസ് എഫ് ഐ യൂണിറ്റുകാർ എന്നോട് സംസാരിക്കുകയുണ്ടായി.
ഭീഷണിപ്പെടുത്തുകയും സെക്ഷ്വൽ ഹറാസ്മെൻറ് എന്നോണം..അസഭ്യം പറയുകയും ചെയ്തു.
തുടർന്നാണ് വേദന സഹിക്കാൻ കഴിയാത്തതിനാൽ പോലീസിനെ ആശ്രയിച്ചതും.
“ആ കോളേജിലാണ് പഠിക്കുന്നതെന്നുകൊണ്ടും നേരിട്ട് പലതിനും ദൃക്സാക്ഷിയായിട്ടുള്ളതുകൊണ്ടും അറിയാം എസ് എഫ് ഐ ക്കാരുടെ കരുനീക്കങ്ങൾ എങ്ങനെയാവുമെന്ന്.
ആൺകുട്ടികളെ കഞ്ജാവും പെൺകുട്ടികളെ അനാശാസ്യക്കാരിയുമാക്കുന്ന സ്ഥിരം പരിപാടികൾ തുടങ്ങിക്കാണുമായിരിക്കും.
സത്യം..നീതി ഇതെല്ലാം കൂടെയുള്ളതു കൊണ്ടു ഭയമില്ല..പക്ഷേ ഒരുപാട് വേദനയുണ്ട്.
ഒരു സാധാരണ കൂട്ടുകുംടുംബം ആയതിനാലും പുറംലോകത്തെ കുറിച്ച് ഏതൊന്നുമറിയാത്ത നാട്ടിൻപുറത്തുകാരായ രക്ഷിതാക്കളും വീട്ടുകാരായതിനാലും ഞാൻ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ എന്നെയറിയുന്ന…
ഞങ്ങളെയറിയുന്ന..
സൗഹൃദങ്ങൾക്കറിയാമായിരിക്കുമല്ലോ…..😓
മാനസികമായി ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നതിനാൽ എനിക്കും എൻറെ പ്രിയപെട്ടവർക്കും ഉണ്ടായ ഈ കൂട്ട ആക്രമണത്തിൻറെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല..
ഞങ്ങൾക്കവിടെ തുടർന്നു പഠിക്കുകതന്നെ വേണം..
സദാചാരത്തിൻറെ വിഴുപ്പുഭാണ്ഡം ചുമന്ന യൂണിവേഴ്സ്റ്റി കോളേജിലെ എസ് എഫ് ഐ യൂണിയൻ ഈ ക്രൂരതയ്ക്ക് മറുപടി തന്നേ തീരു..
കൂടെ നിൽക്കുന്നവർക്കും ഞങ്ങളെ അറിയാത്ത ഞങ്ങൾക്കു വേണ്ടി ശബ്ദിക്കുന്നവർക്കും യൂണിവേഴ്സ്റ്റി കോളേജിനകത്തെ ചില നല്ല സുഹൃത്തുകൾക്കും ഒരുപാട് സ്നേഹത്തോടെ..
സത്യം എന്നും ജയിക്കട്ടെ എന്ന പ്രതീക്ഷയോടെ
—സൂര്യഗായത്രി—-