ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ തുടങ്ങി നിരവധി ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചു. കാലത്തിനൊത്ത് മുന്നേറാന്‍ സൗജന്യ ഇന്റര്‍നെറ്റ് അടക്കമുള്ള പദ്ധതികളും സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പുമെല്ലാം ബജറ്റിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നു.
പശ്ചാത്തല സൗകര്യവികസനം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയ്ക്കാണ് ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 25,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന പരിപാടിക്ക് പുറമേ 182 റോഡുകള്‍ക്കായി 5,628 കോടി രൂപയും നീക്കിവെച്ചു. സംസ്ഥാനത്തെ 69 പാലങ്ങള്‍ക്കായി 2,557 കോടിയും തീരദേശ ഹൈവേക്കായി 6,500 കോടിയും മലയോര ഹൈവേക്കായി 3500 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. രൂക്ഷമായ വേനല്‍ സംസ്ഥാനത്ത് കടുത്ത ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ 1696 കോടി രൂപയാണ് വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്.
പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനും നിലവാര വര്‍ദ്ധനയ്ക്കും 1,000 കോടിയുടെ പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 2,500 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ വര്‍ദ്ധന ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് പണം നീക്കിവെച്ചതിന് പുറമേ 1000 കുട്ടികള്‍ക്ക് മേലെയുള്ള സ്കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതം നീക്കിവെച്ചിട്ടുണ്ട്.
പൊതുജനാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സൗജന്യവും സാര്‍വ്വത്രികവുമായ ആരോഗ്യരക്ഷയാണ് സര്‍ക്കാറിന്റെ ലക്ഷ്യമായി ധനമന്ത്രി പ്രഖ്യാപിച്ചത്. ആശുപത്രികളുടെ നിലവാര വര്‍ദ്ധനയ്ക്ക് പരിഗണന നല്‍കും. 8,000 പുതിയ തസ്തികകളാണ് വരുന്ന വര്‍ഷങ്ങളില്‍ ആരോഗ്യ വകുപ്പില്‍ പുതുതായി സൃഷ്ടിക്കാന്‍ പോകുന്നത്. ജീവിത ശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും നല്‍കാനുള്ള പദ്ധതിയുമുണ്ട്. എല്ലാ സാമൂഹിക സുരക്ഷാ പെന്‍ഷനുകളും 1,100 രൂപയാക്കി ഉയര്‍ത്തി. പ്രവാസി പെന്‍ഷനും 2000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഹരിത കേരളം പദ്ധതിക്കും വലിയ പ്രാധാന്യം ബജറ്റ് നല്‍കിയിട്ടുണ്ട്. വയലേലകളില്‍ 10 ശതമാനം വര്‍ദ്ധന നടപ്പാക്കും.
2017-18 ൽ സ്ത്രീകൾക്കായി പ്രത്യേക വകുപ്പ് തുടങ്ങുമെന്നതാണ് ആശാവഹമായ മറ്റൊരു പ്രഖ്യാപനം. സ്ത്രീ സുരക്ഷക്കായി ഏർപ്പെടുത്തിയ പിങ്ക് കൺട്രോൾ റൂമുകൾ, സ്വയം പ്രതിരോധ പരിശീലനം എന്നിവക്കായി 12 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് എതിരെ ബോധവത്കരണത്തിന് 34 കോടി, വനിത ഷെൽട്ടര്‍ ഹോംസ്, ഷോർട്ട് സ്റ്റേ ഹോംസ്, വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ എന്നിവക്ക് 19.5 കോടി, അക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ 5 കോടി രൂപ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
